Tuesday, November 17, 2015

കാനന വാസൻ

കാനന വാസൻ
------------------------------------
ഇനി ശബരിമല തീർത്ഥാടനക്കാലം. തമിൾനാട്, കർണാടകം, ആന്ധ്ര, വടക്കേ ഇന്ത്യ ഇവിടെ നിന്നും എല്ലാം നല്ലൊരു ശതമാനം ആൾക്കാരും ഞങ്ങളുടെ റോഡിൽ കൂടിയാണ് പോകുന്നത്. നല്ല തിരക്കാകും. ദൂരെ നിന്നും വരുന്നവർ പല സ്ഥലങ്ങളും സന്ദർശിച്ചുകൊണ്ടാണ്‌ യാത്ര.  ഇന്നത്തെപ്പോലെ എളുപ്പമായിരുന്നില്ല പണ്ടത്തെ ശബരിമല തീർത്ഥാടനം.

ഞാൻ ആദ്യം മലക്ക് പോകുന്നത് 1956 ൽ. എനിക്ക് പ്രായം 9 വയസ്സ്. അക്കാലത്ത് മകരം ഒന്നിന് മാത്രമേ അവിടെ പൂജയുള്ളൂ. ദൂര സ്ഥലങ്ങളിൽ നിന്നൊന്നും അന്ന് ആരും വരാറില്ല. രണ്ടു മാസത്തെ കഠിന വൃതം എടുത്താണ് മല ചവുട്ടുന്നത്. പടുക്ക, കെട്ടുമുറുക്ക് തുടങ്ങിയ ചടങ്ങുകൾ നടത്തും.. അന്ന്  സംഘങ്ങളായാണ് പോകുന്നത്. പെരിയസ്വാമി ആയിരിക്കും ലീഡർ. പെരിയസ്വാമി നിർദേശിക്കുന്നത് എല്ലാവരും അനുസരിച്ചേ മതിയാവൂ. കർശനമായ അച്ചടക്കം പാലിക്കണം. അനുസരണകേട്‌ കാട്ടിയാൽ ദക്ഷിണ വയ്ക്കണം. അതാണ്‌ ശിക്ഷ. കെട്ട് മുറുക്കുന്നതും തലയിലേറ്റി തരുന്നതും എല്ലാം പെരിയ സ്വാമിയാണ്. മുതിന്നവർക്കും  പെരിയ സ്വാമിക്കും എല്ലാം ദക്ഷിണ കൊടുത്താണ് ഇരുമുടി ഏറ്റുന്നത്. ഇരുമുടികെട്ടു എന്നാൽ ശരിക്കും ചുമട് തന്നെയാണ്. യാത്രക്ക് ആവശ്യമുള്ളതെല്ലാം. പായ, പാത്രങ്ങൾ,  മണ്ണെണ്ണ,  റാന്തൽ വിളക്ക്, പിച്ചാത്തി, കോടാലി, അരി, അച്ചാർ, ചമ്മന്തിപൊടി, പപ്പടം, ഉപ്പേരി, അവലേസു  പൊടി, തേങ്ങ, കൂടാതെ പമ്പ സദ്യക്കുള്ളതെല്ലാം കരുതിക്കൊണ്ടാണ് പോകുന്നത്. കൊണ്ട് പോകുന്നതിൽ കുറച്ചു തിരിച്ചു കൊണ്ട് വരികയും വേണം. വീട്ടിൽ  ഇരിക്കുന്നവർക്കുള്ള പ്രസാദം ആണത്.   കന്നി അയ്യപ്പന്മാർക്ക് ചുമടിന് അല്പം ഇളവുണ്ടാവും.  അന്ന് കടകളൊന്നും ഉണ്ടായിരിന്നില്ല.  ആഹാരമെല്ലാം പാചകം ചെയ്യുകയായിരുന്നു.. വിറകെല്ലാം കാട്ടിൽ നിന്നും ശേഖരിക്കും. വെള്ളം ഉള്ള സ്ഥലം നോക്കിയായിരിക്കും ക്യാമ്പ് ചെയ്യുക.

എരുമേലി വഴിയാണ് പോകുന്നത്. ധാരാളം പ്രൈവറ്റ് ബസ്സുകൾ എരുമേലിക്കു സർവീസ് നടത്തുമായിരുന്നു. എരുമേലിയിൽ പെട്ട തുള്ളൽ ഉണ്ട്. വാവരു സ്വാമിയുടെ പള്ളിയിൽ നിന്നുമാണ് പേട്ട തുള്ളൽ തുടങ്ങുന്നത്. ശരീരം മുഴുവൻ പല നിറത്തിലുള്ള ചായം തേച്ചു ശരണം വിളിച്ചു കൊണ്ട് ക്ഷേത്രം വരെ പോകും. പേ ട്ട തുള്ളൽ കഴിഞ്ഞ് അവിടുന്നു മല ചവുട്ടാൻ തുടങ്ങും.

എരുമേലിയിൽ നിന്നും പമ്പ വരെ ഏതാണ്ട്  31 മൈൽ( 50 Km) ദൂരമുണ്ട്. വളരെ ദുർഘടമായ വഴിയായിരുന്നു.  മൂന്നു നാലു  ദിവസം കൊണ്ടാണ് പമ്പയിൽ എത്തുന്നത്‌. ഇടയ്ക്കു പല സ്ഥലത്തും ക്യാമ്പ് ചെയ്യും. രാത്രിയിൽ മുതിർന്ന അയ്യപ്പന്മാർ ഷിഫ്റ്റ്‌ വച്ചു ഉറക്കമിളച്ചിരിക്കും. എന്തെങ്കിലും ശബ്ദം കേട്ടാൽ പാട്ട കൊട്ടി ശരണം വിളിക്കും. എരുമേലിയിൽ നിന്നും കാൽനടയായി ആദ്യ ദിവസം  പേരൂർ തോടു വഴി   കാളകെട്ടിയിലെത്തുന്നു. കാളകെട്ടിയിൽ ചെറിയ ഒരു ക്ഷേത്രമുണ്ട്. അവിടെ നിന്നും അഴുതാ നദിക്കരയിലെത്തി വിശ്രമം. അഴുതയിൽ വിരി വയ്കുമ്പോൾ മുതിർന്നവർ വിറകു വെട്ടാനും വെള്ളം കൊണ്ട് വരാനും പോയപ്പോൾ ഞങ്ങൾ കുട്ടികളും കൂടെ കൂടി. അവിടെ അരുവിയുടെ തീരത്തു ആനപ്പിണ്ടം കിടക്കുന്നത് കണ്ടു. ഞങ്ങൾ മാറി നിന്ന് വെള്ളത്തിൽ കല്ലെടുത് എറിഞ്ഞു കളിച്ചുകൊണ്ടിരുന്നു. മുതിർന്നവരെല്ലാം പോയതും അവർ ഞങ്ങളെ അന്വേഷിച്ചു നടന്നതും ഞങ്ങൾ അറിഞ്ഞില്ല. ഇരുട്ടിക്കഴിഞ്ഞപ്പോഴാണ് അവർ ഞങ്ങളെ കണ്ടെത്തിയത്. അതിന്റെ ടെൻഷൻ കാരണം ഞങ്ങൾക്കെല്ലാം ചെറിയ ശിക്ഷകൾ കിട്ടി. 
അടുത്തദിനം രാവിലെ അഴുതാനദിയിൽ മുങ്ങിക്കുളിച്ച്‌ ഒരു ചെറിയ കല്ലുമെടുത്ത്‌ നടന്നു കല്ലിടാംകുന്നിലെത്തുന്നു.  അഴുതയിൽ നിന്നെടുത്ത കല്ല്‌ ഇവിടെ ഇടണം. . അന്ന് രാത്രി മുക്കുഴിയിലെത്തി വിരി വച്ച് കിടന്നു.. . പിറ്റേദിവസം രാവിലെ കരിയിലാംതോടും കടന്ന്‌ കരിമലയുടെ അടിവാരത്തെത്തി. അവിടെ നിന്നും  കഠിനമായ കരിമല കയറ്റം ആരംഭിക്കുന്നു. കരിമലമുകളിൽ നിന്നും  ചെറിയാനവട്ടം, പെരിയാനവട്ടം എന്നീ സ്ഥലങ്ങൾ കഴിഞ്ഞു പമ്പാ നദിക്കരയിലെത്തി.



പമ്പയിൽ ക്യാമ്പ് ചെയ്യുന്ന ദിവസം ഈറയും ഇലകളും  മറ്റും കൊണ്ട് പർണശാല കെട്ടി. ഉച്ചക്ക് പമ്പസദ്യയും രാത്രി പമ്പവിളക്കും... പമ്പയിൽ നിന്നും സന്നിധാനം വരെ കാട്ടുവഴി പോലെയായിരുന്നു. (ഇപ്പോൾ പടികളും കോണ്‍ക്രീറ്റ് വഴികളും ഒക്കെയായി).  വലിയ ചിറകുള്ള മരങ്ങളും, മൃഗങ്ങളുടെ കരച്ചിലും എല്ലാം ഓർക്കുന്നു. സന്നിധാനത്തിൽ ചെന്നാൽ പർണശാല  കെട്ടി വിരി വയ്ക്കും. അന്ന് സന്നിധാനത്തിൽ ചുറ്റുമായ്‌ കിടങ്ങുണ്ടായിരുന്നു. ആന കേറാതിരിക്കാൻ. അതിനുള്ളിലായിരുന്നു എല്ലാവരും വിരി വച്ചിരുന്നത്. അത്രമാത്രം ആൾക്കാരെ ഉണ്ടാകൂ. അന്ന് ദൂരെ ദേശങ്ങളിൽ നിന്നൊന്നും ആളുകള് വന്നിരുന്നില്ല. പോന്നമ്പലമെട്ടിലെ വിളക്കിനെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും അന്നാരും അത് ശ്രദ്ധിക്കാറില്ല

 
ആദ്യം പോയപ്പോഴുണ്ടായ അനുഭവങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല പിന്നീട് പല പ്രാവശ്യം പോയിട്ടുണ്ട്. പമ്പ വരെ ബസ്സിൽ പോയി മല കയറിയിട്ടുണ്ട്. വണ്ടിപെരിയാർ പുല്ലുമേടു വഴി പോയിട്ടുണ്ട്. പുല്ലുമേട്ടിൽ നിന്നുള്ള കാഴ്ച മനോഹരം. പുല്ലുമെട്ടിൽ നിന്നാൽ ശബരിമല ക്ഷേത്രത്തിന്റെ ഭാഗങ്ങൾ കാണാം.. ഇപ്പോഴെല്ലാം വളരെ വ്യത്യാസങ്ങൾ വന്നു. അനേകം കെട്ടിടങ്ങൾ. ഫ്ലൈ ഓവറുകൾ, കോണ്‍ക്രിറ്റ് പാതകൾ. പഴയകാല അനുഭവങ്ങൾ ഇനീ കിട്ടില്ല.

ഞാൻ അവസാനമായി ശബരിമലക്കു പോയത് 25 വർഷം മുൻപാണ്. അന്നെടുത്ത കുറച്ചു ഫോട്ടൊകളാണിത്. ഒരു തുലാ മാസം ഒന്നിനാണ്. ഞാനും അമ്മയും സഹോദരനും പിന്നെ മക്കളും ഉണ്ടായിരുന്നു. അന്ന് ഒട്ടും തന്നെ തിരക്കില്ലായിരുന്നു. പോകുന്ന റോഡു വിജനമായിരുന്നു. ചിലയിടത്ത് മരം വീണു കിടന്നത് ആരോ വെട്ടി മാറ്റിയിട്ടുണ്ട്.


പമ്പയിൽ നിന്നും സന്നിധാനത്തേക്ക് പോകുന്ന വഴിയും വിജനമായിരുന്നു. ആനക്കാടാണെന്ന ഭയം എനിക്കുണ്ടായിരുന്നെങ്കിലും കുട്ടികളെ ഭയപ്പെടുത്തണ്ട എന്ന് കരുതി പറഞ്ഞില്ല. പോകുന്ന വഴി ഒരു തെലുങ്ക്‌ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നുണ്ടായിരുന്നു. അതെല്ലാം കണ്ടു വളരെ ആസ്വദിച്ചാണ് ഞങ്ങൾ കയറിയത്. ക്ഷേത്രവും പരിസരവും എല്ലാം തീർത്തും വിജനമായിരുന്നു.  ഞങ്ങൾ തിരിച്ചു പമ്പയിൽ വന്നു കുളിച്ചുകൊണ്ടിരുന്നപ്പോൾ  പെട്ടെന്ന് ഭയങ്കര മഴ. ആകെ നനഞ്ഞു. ഒരു വിധത്തിൽ  ഇക്കരെയെത്തി. ആ യാത്ര എന്നും  മനസ്സിൽ. തങ്ങി നിൽക്കുന്നു

 
ഒരിക്കൽ മകര വിളക്ക്  ദിവസം പൊന്നമ്പലമേട്ടിൽ പോകാനും അവിടെ ദീപം തെളിക്കുന്നുത് നേരിട്ട് കാണാനും ഇടയായി.. 33 വര്ഷം മുൻപ്. ഇപ്പോൾ അവിടെ ആരെയും കടത്തിവിടുന്നില്ല എന്ന് തോന്നുന്നു. പൊന്നമ്പലമേട്ടിൽ നിന്നും നോക്കിയാൽ ശബരിമല അമ്പലവും പരിസരവും ചെറിയ മോഡൽ വച്ച പോലെ മനോഹരമായി കാണാം. പമ്പയിലെ ടോപ്‌ സ്റ്റേഷനിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്തിരിക്കുന്നതും. സന്ധ്യക്ക്‌ ലൈറ്റ് തെളിയുമ്പോൾ വളരെ മനോഹരമാണ്. അമ്പലമാകെ പ്രകാശിക്കുന്നത് പോലെ. പമ്പയിൽ നിന്നും സന്നിധാനം വരെയുള്ള വഴിയിലെ ലൈറ്റും ഇടക്കിടെയായി കാണാം.

 
നമ്മുടെ നാടിന്റെ അഭിമാനമാണ് ശബരിമല. കേരളത്തിലെ ജനസംഖ്യയെക്കാൾ    കൂടുതൽ ആളുകൾ രണ്ടു മാസത്തിനുള്ളിൽ ശബരിമലയിൽ വരുന്നുണ്ടെന്നു പേപ്പറിൽ വായിച്ചു. ക്ഷേത്രത്തിലെ വരുമാനം കൂടാതെ വളരെ ആൾക്കാരും സ്ഥാപങ്ങളും ശബരിമല തീർത്ഥാടനത്തെ ആശ്രയിക്കുന്നു. പക്ഷെ ഈ തീർത്ഥാടകർക്ക് വേണ്ട സൗകര്യങ്ങൾ അവിടെയില്ല. കാട്ടുവഴിയിൽ മഴയും തണുപ്പുമേറ്റ് അനേകം മണിക്കൂറുകൾ കാത്തു  നില്ക്കേണ്ടി വരുന്നു.  അപകടങ്ങൾ  ഉണ്ടാകുന്നു.  കഷ്ടതകളും അപകടവും ഇല്ലാതെ തീർത്ഥാടനം നടത്തി തിരിച്ചു പോകാനുള്ള സൗകര്യങ്ങൾ ചെയ്യണം.. എത്രയോ ദൂരെ നിന്നും കഷ്ടപ്പെട്ട് യാത്ര ചെയ്തു വരുന്ന തീർത്ഥാടകർക്കു നാം മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടാക്കി കൊടുക്കണ്ടതല്ലേ ?   -എല്ലാ മതസ്ഥരെയും വ്യത്യാസമില്ലാതെ സ്വാഗതം ചെയ്യുന്ന ഈ പുണ്യസ്ഥലം നമുക്ക്‌ അഭിമാനമാണ് …….….



തത്വമസി”  ---( താ ത്വം അസി) അത് നീ തന്നെ……. നിന്നെ തന്നെയാണ് നീ അന്വേഷിച്ചു നടക്കുന്നത്….  ….നിന്റെ സംശയങ്ങൾക്കുള്ള ഉത്തരങ്ങളും നിന്റെ ഉള്ളിൽ തന്നെയുണ്ട്….. നീ തന്നെ ദൈവം……. അഹം ബ്രഹ്മാസ്മി……

 







\

No comments:

Post a Comment