ശബ്‌ദങൾ
===========
നമ്മൾ എന്തെല്ലാം
ശബ്ദങ്ങളാണ് സദാ സമയവും കേട്ടു കൊണ്ടിരിക്കുന്നത്. ചീവീടിന്റെ, തവളയുടെ, കാക്കയുടെ, കുയിലിന്റെ,
പിന്നെ റോഡിൽ കൂടി വാഹനങ്ങൾ പോകുന്നതിന്റെ
അങ്ങിനെ എന്തെല്ലാം ശബ്ദങ്ങൾ നമ്മുടെ
ചെവിയിൽ വീണു കൊണ്ടിരിക്കുന്നു. രാവിലെ
പക്ഷികൾ പല ശബ്ദങ്ങൾ ഉണ്ടാക്കി കൊണ്ട് ഇറങ്ങുന്നു. പക്ഷെ നമ്മൾ ഈ ശബ്ദങ്ങൾ
ഉള്ളതായി അറിയുന്നതേ ഇല്ല. നമ്മുടെ തലച്ചോറ് ഈ ശബ്ദങ്ങളുമായി താദാത്മ്യം
പ്രാപിച്ചതു കൊണ്ടാണത്. പ്രത്യേകമായി
ശ്രദ്ധിച്ചില്ലെങ്കിൽ ഈ ശബ്ദങ്ങൾ അറിയുക പോലുമില്ല. പക്ഷെ ഒരു നിമിഷം ഈ ശബ്ദങ്ങളേതെങ്കിലും
നിലച്ചാൽ നാം അസ്വസ്ഥരാകും. ദൂരെ ഏതങ്കിലും സ്ഥലത്ത് പോയാൽ അവിടുത്തെ വ്യത്യസ്തമായ
ശബ്ദങ്ങളെല്ലാം പുതുമയായി ശ്രദ്ധിക്കപ്പെടും.
പണ്ടു കേട്ട ഒരു
കാര്യം. ഒരു ലൈറ്റ് ഹൌസ് വാച്ച്മാൻ ദിവസവും രാത്രി 12 മണിക്ക് സമയം അറിയിക്കാനായി ഒരു വെടി പൊട്ടിക്കുമായിരുന്നു.
ഒരു ദിവസം രാത്രി വാച്ച്മാൻ മരിക്കുന്നു. 12
മണിക്കുള്ള വെടി ശബ്ദം ഉണ്ടായില്ല. അടുത്ത വീട്ടിൽ ഉറങ്ങിയിരുന്നയാൾ 12
മണിക്ക് ഞെട്ടി ഉണർന്നു. എന്തോ ഭയങ്കര സംഭവം
ഉണ്ടായതുപോലെ. അത്രയും നാൾ അയാൾ ഇങ്ങിനെയൊരു
വെടിയൊച്ചയുടെ ഒരു ശല്യവുമില്ലാതെ ഉറങ്ങുമായിരുന്നു. റെയിൽ ഓവർ ബ്രിഡ്ജിന്റെ
അടുത്ത് താമസിക്കുന്നവരും ഒരു ശല്യവുമില്ലാതെ സുഖമായി ഉറങ്ങും.
രാവിലെ നടക്കാൻ
ഇറങ്ങുമ്പോൾ ചുറ്റുപാടുമുള്ള ജീവികളുടെ പെരുമാറ്റവും ശബ്ദവും കോലാഹലങ്ങളും
ശ്രദ്ധിച്ച് കൊണ്ട് നടക്കുന്നത് കൌതുകകരമാണ്... ധാരാളം പക്ഷികൾ രാവിലെ നേരത്തെ ഉണർന്നു ഭക്ഷണം തേടി
പറക്കുന്നു.. എത്ര മനോഹരമായ ശബ്ദത്തിലാണവ ചിലക്കുന്നത് . ഇടയ്ക്കു കലു പില ചിലക്കുന്ന കിളികൾ. ചിൽ ചിൽ ചിലക്കുന്ന
അണ്ണാൻ. കാപ്പിക്കുരുവും, ജാതിക്കയും, ഒമാക്കയും മറ്റും
തിന്നാൻ വേണ്ടി ഒരു തരം വേഴാമ്പൽ ഇവിടൊക്കെ മിക്കവാറും കാണും. അവയുടെ
ഉച്ചത്തിലുള്ള കൂവൽ വ്യത്യസ്തമായ ശബ്ദം ആണ്. മത്സരിച്ചു കൂവുന്ന കോഴികൾ. നല്ല
അരങ്ങാണ്. കാക്കകൾ ശുചീകരണ ജോലികളുമായി ഇറങ്ങിയിട്ടുണ്ട്. കൗശലക്കാർ. കിളികളുടെ
കളകളാരവം കേട്ടുകൊണ്ടു നടന്നു. പെട്ടെന്നാണ്
മൈക്കിൽ കൂടി വളരെ ഉച്ചത്തിൽ ഏതോ ഭക്തി
ഗാനം. പക്ഷികളും ജീവികളും ഈ ശബ്ദ കോലാഹലം കാരണം
പറ പറന്നിരിക്കുന്നു. ചെവി തുളച്ചു കയറുന്ന സ്പീക്കറിന്റെ അലർച്ച. എല്ലാ
സന്തോഷവും ഇല്ലാതായി. എത്രയും
പെട്ടെന്നു തിരിച്ചു പോന്നു.
എല്ലായിടത്തും
ഇത് തന്നെ അവസ്ഥ. ഇലക്ഷൻ ആയാൽ മത്സരം ശബ്ദം കോലാഹലം കൊണ്ടാണ്. ഓണം അടുത്താൽ
പരസ്യങ്ങളുടെ കോലാഹലം. തിയേറ്ററിൽ പോയി സിനിമാ കാണാൻ നിവൃത്തിയില്ല. ശബ്ദം
പാരമ്യത്തിൽ വച്ച് നമ്മുടെ ചെവി തകർത്തെങ്കിലെ നാം സിനിമാ ആസ്വദിക്കൂ എന്നവർ വിശ്വസിക്കുന്നു.
കല്യാണങ്ങൾക്ക് പോകാൻ വേണ്ടി ഒരുക്കുന്ന ആഡംബര വാഹനങ്ങളിലെ ശബ്ദ മലിനീകരണം അസഹ്യം.
അതിൽ കയറാതിരിക്കുന്നത് അഭികാമ്യം. സംഗീതം മിതമായ
ശബ്ദത്തിൽ കേട്ടെന്കിലെ നമുക്ക് ആസ്വാദ്യമാകൂ.
ശബ്ദം
അത്ഭുതകരമായ അനുഭവം. കര്ണാടകയിലെ ബിജാപ്പൂരിൽ ഉള്ള ഗോൾ ഗുംബസ്സിൽ (Gol Gumbaz) പല പ്രാവശ്യം ഞാൻ പോയിട്ടുണ്ട്. ഇത് 1656 ൽ ഉണ്ടാക്കിയ ഒരു tomb ആണ്. 44 mtr
വ്യാസമുള്ള tomb. . ഉള്ളിലെ
വിസ്തീര്ണ്ണം ലോകത്തെ തന്നെ എറ്റവും
വലുത്. ഇതിന്റെ tomb നുള്ളിൽ
നിന്നും ഉണ്ടാക്കുന്ന ചെറിയ ശബ്ദം പോലും 10 പ്രാവശ്യമെങ്കിലും ഉച്ചത്തിൽ വ്യക്തമായി ആവര്ത്തിച്ചു നമുക്ക്
കേള്ക്കാം. ഒരു അത്ഭുത പ്രതിഭാസം
നമുക്ക്
ചുറ്റുമുള്ള എല്ലാ ശബ്ദങ്ങളും കേൾക്കാനുള്ള കഴിവ് നമ്മുടെ ചെവിക്കില്ല… 20 Hz മുതൽ 20000 Hz വരെ തരംഗ ആവര്ത്തിയിലുള്ള
ശബ്ദങ്ങളേ മനുഷ്യർക്ക് കേള്ക്കാൻ കഴിയൂ.
മറ്റു ചില ജീവികൾക്ക് മനുഷ്യന്റെ കേൾവിക്ക്
അതീതമായ ആവര്ത്തിയിലുള്ള ശബ്ദങ്ങൾ കേൾക്കാൻ സാധിക്കുന്നുണ്ട് . അതുകൊണ്ടാണ്
അവയ്ക്ക് ചില ഭൂകമ്പങ്ങളും കൊടുങ്കാറ്റും തീപിടിത്തവും എല്ലാം അല്പം നേരത്തെ
അറിയാൻ കഴിയുമെന്നു പറയുന്നത്. ഇവ ഉണ്ടാക്കുന്ന ചില തരംഗങ്ങൾ ആ ജീവികൾക്ക്
കേൾക്കാൻ കഴിയും. നമുക്ക് കേള്ക്കാൻ കഴിയുന്ന ഫ്രീക്വന്സിക്ക് (20 Hz) താഴെയുള്ള ശബ്ദ തരംഗത്തെ infrasonic എന്നും കേൾവിക്ക് മുകളിലുള്ളതി (20000 Hz) നെ ultrasonic എന്ന് പറയുന്നു. ultrasonic തരംഗങ്ങൾ ഉപയോഗിച്ചാണ് ultrasound
scanning നടത്തുന്നത്. വളരെ ഉയർന്ന
ഫ്രീക്വൻസിയിലുള്ള തരംഗങ്ങൾ റേഡിയോ, TV, ടെലിഫോണ്‍ തുടങ്ങിയ electronic വാര്ത്താ വിനിമയങ്ങൾക്കെല്ലാം കാരിയറായി നാം
ഉപയോഗിക്കുന്നു.
ശബ്ദത്തിന്റെ തീവ്രത (amplitude) അളക്കുന്ന
യൂണിറ്റ് ആണ് ഡെസിബൽ. മനുഷ്യരുടെ കേൾവിയുടെ തോത് അനിസരിച്ചാണ് ഈ യുണിറ്റ്… 0 ഡെസിബൽ എന്നാൽ മൃദുവായി കേൾക്കാവുന്ന ഏറ്റവും കുറഞ്ഞ ശബ്ദം,. അടക്കം പറയുന്നത് 30 ഡെസിബൽ, സാധാരണ സംസാരിക്കുന്നത് 60 ഡെസിബൽ.
ആംബുലൻസ് സൈറൻ 120 ഡെസിബൽ, കാർ ഹോണ്‍ 110 decibels, ലൌഡ് സ്പീകർ 120… ഓരോ 10 ഡെസിബൽ വര്ദ്ധിക്കുംപോഴും ശബ്ദതിന്റെ തീവ്രത 10 മടങ്ങാകും പക്ഷെ നമ്മൾ ശബ്ദം ഇരട്ടിയായി ആയിരിക്കും കേള്ക്കുന്നത്.
കൂടിയ അളവിലുള്ള
ശബ്ദം നമുക്ക് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. 85 ഡെസിബൽ 8 മണിക്കൂറിൽ കൂടുതൽ കേള്ക്കുന്നത് ചെവിക്കു കേടാണ്, അതുപോലെ 91 ഡെസിബൽ ശബ്ദം 2 മണിക്കൂർ, 100 ഡെസിബൽ 15 മിനുട്ട്, 112 ഡെസിബൽ 1 മിനുട്ട് സമയം കൊണ്ട് ചെവി കേടാകും. 140 നു മുകളിലുള്ള
ശബ്ദം ഉടൻ തന്നെ ചെവിക്കു നാശം ഉണ്ടാക്കും. ശബ്ദതിന്റെ ഉത്ഭവ സ്ഥാനത്തു നിന്ന്
ദൂരേക്ക് പോകും തോറും നമ്മുടെ ചെവിയിൽ
വീഴുന്ന ശബ്ദതിന്റെ തീവ്രത കുറയുന്നു. ദൂരം
ഇരട്ടിക്കുമ്പോൾ തീവ്രത നാലിലൊന്നായി കുറയും. ശബ്ദമലിനീകരണം
മാനസികവും, ശാരീരികവും, സാമുഹ്യവും ആയ മറ്റു ആരോഗ്യ പ്രശ്നങ്ങളും
ഉണ്ടാക്കുന്നു.
ശബ്ദമലിനീകരണം
ഒരു വിപത്താണ്. പക്ഷെ ശബ്ദം ഒരു അനുഗ്രഹമാണ്...
No comments:
Post a Comment