മരണമെത്തുന്ന
നേരം
>>>>>>>>>><<<<<<<<<<<
എന്തൊരു വേദന.
സഹിക്കാൻ വയ്യാത്ത വേദന.
കൈ കാലുകൾ അനക്കാൻ വിഷമം. ആരുടെയെങ്കിലും സഹായമില്ലാതെ അനങ്ങാൻ വയ്യ. വാർദ്ധക്യം. അവശത, ജീവിതത്തിന്റെ ഭാരമേറി അയാൾ തളർന്നു. ഇനി ഏറിയാൽ അര നാഴിക നേരം.
ബോധം മങ്ങിയും തെളിഞ്ഞും കൊണ്ടിരുന്നു.
മനസ്സ് പിന്നോട്ടു സഞ്ചരിച്ചു. തന്റെ യൗവനകാലം.. സ്വതന്ത്രനായി കുതിരയെ പോലെ ആമോദിച്ചു നടന്ന കാലം. ജീവിക്കാൻ ഉള്ള വരുമാനം, ലോകമെല്ലാം ചുറ്റി സഞ്ചരിച്ചു. ധാരാളം സ്നേഹിതർ. ചെറിയ ചെറിയ ദുഃശ്ശീലങ്ങൾ . മറ്റുള്ളവരെ സഹായിക്കാനും സ്നേഹിക്കാനുമുള്ള മനസ്സ്. ആർക്കും
ഉപദ്രവകാരിയല്ലാതെ ചെറിയ ചെറിയ ദുശ്ശീലങ്ങളുമായി ജീവിച്ചു പോന്നു. ചിട്ടയായ ജീവിതം
ചെറിയ ചെറിയ തമാശകൾക്കു പോലും പൊട്ടിച്ചിരിക്കുമായിരുന്നു.
സുഹൃത്തുക്കൾ നിർദ്ദേശിച്ചു. ഇനി നീ ഒരു കല്യാണം കഴിക്ക്. വീട്ടുകാരും
നാട്ടുകാരും ബന്ധുക്കളും എല്ലാം നിർബന്ധിച്ചു..നീ ഒരു കല്യാണം കഴിക്ക്. അയാൾക്ക്
സംശയം. എനിക്കിപ്പോൾ എന്താ ഒരു കുഴപ്പം, ഇങ്ങനെ അങ്ങ് ജീവിച്ചാൽ പോരേ.
സുഹൃത്തുകൾ പറഞ്ഞു. പോരാ, നിനക്ക് ജീവിതത്തിൽ ഒരു കൂട്ട് വേണ്ടേ?.. അച്ഛനും അമ്മയ്ക്കും കുഞ്ഞിക്കാലു കാണാൻ ധൃതിയായി. ബന്ധുക്കളും നാട്ടുകാരും ഉപദേശങ്ങൾ തന്നു.
സ്നേഹം തരാൻ,
കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്താൻ, വെച്ച് വിളമ്പി തരാൻ,
വയ്യാതെ വന്നാൽ ശുശ്രൂഷിക്കാൻ, നേർവഴിക്കു നയിക്കാൻ,
ജീവിതം ചിട്ടയാക്കാൻ, ചാവാൻ കിടക്കുമ്പോൾ അടുത്തിരിക്കാൻ വെള്ളം തരാൻ. ഇതിനെല്ലാം ഒരു പെണ്കൂട്ടു വേണം.
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും മക്കളും കൊച്ചുമക്കളും എല്ലാമായി ജീവിക്കണ്ടേ ?
തനിക്കും തോന്നി.
ശരിയാണെന്ന്. ജീവിതത്തിൽ ഒരു കൂട്ടുള്ളത് നല്ലതാണ്. ആന്യോന്യം സഹായിക്കാം. ദുഃഖം
പങ്കു വയ്ക്കാം. ഒത്തു ചേർന്ന് സന്തോഷിക്കാം.. പിന്നെ കുഞ്ഞിക്കാലും.. നല്ല പൊരുത്തം. നല്ല മുഹൂർത്തം……… നല്ല ചേർച്ച… . തന്റെ ജീവിതത്തിനു മാറ്റം വരുന്നത് അയാളറിഞ്ഞു. ശ്രദ്ധ മുഴുവൻ സ്വന്തം കുടുംബത്തിനായി മാറ്റി വച്ചു. സുഹൃത്തുക്കളിൽ നിന്നും ഒറ്റപ്പെട്ടു. സ്വാതന്ത്ര്യം ഇല്ലാതായി. എങ്കിലും ജീവിത ഭാരം തനിക്കു ഇഷ്ടമായിരുന്നു. ഉത്തരവാദിത്വങ്ങൾ
സന്തോഷമായിരുന്നു,
ഹോ വയ്യാ. ഈ വേദന. താങ്ങാൻ
വയ്യ.. ബോധം മങ്ങിയും തെളിഞ്ഞും കൊണ്ടിരുന്നു. ഇതാരൊക്കെയാണ് തന്റെ അടുത്ത്. ഭാര്യയും മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാവരും
ഉണ്ടല്ലോ... കൊച്ചു മക്കളുടെ എല്ലാം കളിചിരികൾ. വേണ്ട പെട്ടവരൊക്കെ അടുത്തിരിക്കുമ്പോൾ എന്തൊരു സുരക്ഷിതത്വ ബോധം. വേദനകളൊക്കെ മറക്കുന്നു. അയാളുടെ ചുണ്ടിൽ സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും പുഞ്ചിരി.
നിർത്താതെയുള്ള മണിയടി. യമരാജാവ് തന്നെ കൊണ്ട് പോകാൻ വരുന്നതാണോ? വീണ്ടും വീണ്ടുമുള്ള മണിയടി ശബ്ദം കേട്ടാണ് അയാൾ മയക്കത്തിൽ നിന്നും ഉണർന്നത്. ഹോം നേഷ്സിന്റെ മോബൈൽ ഫോണിന്റെ ശബ്ദമാണ് കേട്ടത്. നേഷ്സ് ഉച്ചത്തിൽ ഫോണിലൂടെ ആരോടോ സംസാരിച്ചു കൊണ്ട് ചിരിക്കുന്നു. തന്റെ ഭാര്യയുടെയും മക്കളുടെയും എല്ലാം സ്നേഹവും കടപ്പാടും എല്ലാം ഈ ഹോം നേഷ്സിന്റെ രൂപത്തിൽ തനിക്കു കൂട്ടിരിക്കുന്നു. ഇതു വരെ മയക്കത്തിൽ കണ്ട സ്വപ്നത്തിന്റെ സന്തോഷം മാഞ്ഞു പോയി. താൻ കൂടുതൽ തളരുന്നതായി അയാൾക്ക് തോന്നി. തൊണ്ട വരളുന്നു. അല്പം വെള്ളം കിട്ടിയാൽ നന്നായിരുന്നു. പറയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തു വരുന്നില്ല, കൈ പോക്കാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ല. ------------
അയ്യാളുടെ കാഴ്ച മങ്ങുന്നു. കണ്‍പോളകൾ
ചലിക്കുന്നില്ല. നേഷ്സിന്റെ ചിരിശബ്ദം അവ്യക്തമായിട്ടേ കേൾക്കുന്നുള്ളൂ. ശ്വാസം നേർത്തു നേർത്തു നിലക്കുന്നു. .. ഒടുവിലായകത്തേയ്ക്കെടുക്കും ശ്വാസ കണികയിൽ എന്തെങ്കിലും ഗന്ധമുണ്ടായിരുന്നോ.
….
അയാൾക്കിപ്പോൾ വേദനകളില്ല, ആഗ്രഹങ്ങളില്ല, നിരാശയില്ല, സങ്കടങ്ങളൊന്നുമില്ല.
No comments:
Post a Comment