Monday, October 26, 2015

മുറുക്കാൻ

മുറുക്കാൻ 
==============
മുറുക്കി ചുവന്നതോ
മാരൻ മുത്തി ചുവപ്പിച്ചതോ
മുറ്റത്തെ പൂവേ
മുക്കുറ്റി പൂവേ
മുത്തണി പൊന്മണി ചുണ്ട്
നിന്റെ മൂവന്തി
ചോപ്പുള്ള ചുണ്ട്

നാലും കൂട്ടി മുറുക്കുന്നത് ഒരു കാലത്ത് നമ്മുടെ നാട്ടിൽ പൊതു ശീലം ആയിരുന്നു. അന്നൊക്കെ അതിഥികളെ സൽകരിക്കുന്നതു മുറുക്കാൻ കൊടുത്തായിരുന്നു. വിവാഹം, മരണം, തുടങ്ങി അതിഥികൾ കൂടുന്ന ഇടത്തെല്ലാം മുറുക്കിനു വേണ്ട സാധനങ്ങളെല്ലാം വച്ചിട്ടുണ്ടാവും. വെറ്റില, ചുണ്ണാമ്പു, അടക്കാ, പുകയില, പിന്നെ പാക്കുവെട്ടി. ആളുകൾ സംസാരിക്കുന്നതിനിടയിൽ മുറുക്കുന്നത് കാണാം. അത് പോലെ ആഹാരം കഴിയുമ്പോൾ.. ചിലർ ഏതു സമയത്തും ചവച്ചു കൊണ്ടിരിക്കും. വായ് നിറയെ മുറിക്കിയ തുപ്പൽ ശേഖരിച്ചു വെച്ച് കൊണ്ടായിരിക്കും സംസാരം. അവരെ കോളാമ്പികൾ എന്നു വിളിക്കാം. അവർ സംസാരിക്കുമ്പോൾ അല്പം ദൂരേക്ക് മാറി നിന്നാൽ നല്ലതാണ്.
മുറുക്കുന്നതിനു ചില ചടങ്ങുകളൊക്കെയുണ്ട്. ആദ്യം നല്ല വെറ്റില നോക്കി തിരഞ്ഞെടുക്കും. രണ്ടു വശവും കൈകൊണ്ടു തടവും. വെറ്റിലയുടെ വാലറ്റം മുറിച്ചു ചെന്നിയിൽ ഒട്ടിക്കും. വെറ്റില ഞെട്ടു മുറിച്ചു മാറ്റി നഖം കൊണ്ട് നരമ്പെല്ലാം ചിരണ്ടികളയും. ഇടതു കൈ വെള്ളയിൽ വെറ്റില കമഴ്ത്തി നിവര്ത്തി പിടിച്ചു വലതു കൈയുടെ നടുവിരലിൽ ചുണ്ണാമ്പെടുത്തു വെറ്റിലയുടെ പുറകു വശത്തു തേക്കും. എന്നിട്ട് ആദ്യം നെടുകെ മടക്കും. പിന്നെ കുറുകെ നാലായി മടക്കും. ഇത് ഇടത്ത് കയ്യുടെ ചൂണ്ടു വിരലിനും നടു വിരലിനും ഇടയ്ക്കു അമര്ത്തി വച്ചിട്ട് അടക്കയിലേക്ക് ശ്രദ്ധ തിരിക്കാം..
പാക്ക് വെട്ടി കൊണ്ട് അടക്കയുടെ തോട് കളഞ്ഞ് പുറം ചെത്തി വൃത്തിയാക്കുന്നു. ആവശ്യത്തിനുള്ള കഷണങ്ങളാക്കി മുറിച്ചെടുത്ത് ഒപ്പം മടക്കി വച്ചിരിക്കുന്ന വെറ്റിലയും കൂടി വായിലേക്കിടുന്നു. ചവ ആരംഭിക്കാം. പുകയില വേണ്ടവര്ക്ക് ആവശ്യത്തിനു പുകയില മുറിച്ചെടുത്തു വായിലിടാം. ഉമിനീരും ഈ കൂട്ടുകളും എല്ലാം ചേർന്ന് നല്ല രക്ത വർണത്തിലുള്ള തുപ്പൽ വായിൽ ഊറി വരും. കുറച്ചു നേരം വായിൽ ശേഖരിച്ചു വച്ച് ശരിയായി ആസ്വദിച്ച ശേഷം നീട്ടി തുപ്പാം. തുപ്പുന്നതിനു പല സ്റ്റയിലുകൾ ഉണ്ട്. രണ്ടു വിരൽ ചുണ്ടിൽ ചേർത്ത് വച്ച് ജെറ്റ് മാതിരി തുപ്പാം. വളരെ ദൂരേക്ക് പോകും. വിശാലമായി സ്പ്രേ ചെയ്തു തുപ്പുന്നവരുമുണ്ട്. സംസാരിക്കുന്നതിന്റെ ആവേശതിൽ പരിസരം ശ്രദ്ധിക്കാതെ തുപ്പുകൾ നടക്കും. വീട്ടിനുള്ളിലാണെങ്കിൽ കോളാമ്പിയിലേക്ക് ശേഖരിക്കുന്നതാവും നല്ലത്.
എന്റെ ചെറു പ്രായത്തിൽ മുത്തശ്ശി എവിടെങ്കിലും പോകുമ്പോൾ എന്നെ കൂടെ കൂട്ടുമായിരുന്നു. ഒരിക്കൽ ഒരു മരണ വീട്ടിൽ പോയി സന്ധ്യ കഴിഞ്ഞാണ്.. മുറിക്കകത്ത് ഒരു ബഞ്ചിൽ ജനലിനോട് ചേര്ന്നാണ് ഞാനും മുത്തശ്ശിയും ഇരുന്നത്. മുറി നിറയെ പ്രായമായ സ്ത്രീകൾ. എല്ലാവരും മുറുക്കും സംസാരവും. നാട്ടിലുള്ള സകലരുടെയും വിശേഷങ്ങളും നുണയും പരദൂഷണവും എല്ലാം തകൃതിയായി നടക്കുകയാണ്. ഇടയ്ക്കിടയ്ക്ക് ജനലിൽ കൂടി ഓരോരുത്തരായി പുറത്തേക്കു തുപ്പുന്നുണ്ട്. ഇടയ്ക്കു ഞാൻ ഇരുന്നു ഉറങ്ങി. പിന്നീട് തിരിച്ചു വീട്ടിലെത്തി ഉടുപ്പൂരിയപ്പോഴാണ് കണ്ടത് ഉടുപ്പ് നിറയെ നല്ല ഡിസൈൻ.
മുത്തശ്ശിയുടെ കട്ടിലിന്റെ കീഴിൽ ഒരു മുറുക്കാൻ ചെല്ലവും, കോളാമ്പിയും, ഇടികല്ലും ഇപ്പോഴും ഉണ്ടാവും. മുറുക്കാൻ ചെല്ലത്തിൽ പാക്ക് വെട്ടി, ചുണ്ണാമ്പു കരണ്ടകം, വെറ്റില, പുകയില, വാസന പൊയില, ഇവയൊക്കെ കാണും. എനിക്ക് ഓര്മ്മയായ കാലം മുതലേ മുത്തശ്ശിക്ക് പല്ലൊന്നും ഉണ്ടായിരുന്നില്ല. വെറ്റിലയും അടക്കതുണ്ടുകളും എല്ലാം ചേർത്ത് ഇടി കല്ലിൽ ഇടിച്ചാണ് വായിലിടുന്നത്. പുകയില ചെറിയ കഷണങ്ങളാക്കി മോണകൊണ്ട് അമർത്തി ചവക്കും. അറിഞ്ഞൂട്ടിയ പൊയില കടയിലൽ കിട്ടും. പുകയില പൊടിയായി അരിഞ്ഞു അതിൽ വാസനയും മധുരവും എല്ലാം ചേർത്ത് ഉണങ്ങിയ വാഴപ്പോലയിൽ പൊതിഞ്ഞു കെട്ടിയാണ് വരുന്നത്. വാസന പൊയില എന്ന് പറയും.ഏതോ കമ്പനി ലേബലും കാണും. അല്ലെങ്കിൽ ഇതിന്റെ റെസിപി മുത്തശ്ശിക്ക് അറിയാമായിരുന്നു. ചിലപ്പോൾ വീട്ടിൽ തന്നെ ഉണ്ടാക്കും. നല്ല മധുരമാണ്. ഒരിക്കൽ ഞാൻ വാരി തിന്നു ശർദ്ദിച്ചു വലിയ പ്രശ്നമായതു ഓര്ക്കുന്നു. ഏതാണ്ട് വലിയ അസുഖമാണെന്ന് പറഞ്ഞു വൈദ്യന്റെ അടുത്ത് കൊണ്ട് പോയി. വായ മണത്തപ്പോൾ തന്നെ വൈദ്യന് മനസ്സിലായി.
മുത്തശ്ശിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കുന്നത് ഞങ്ങളുടെ അവകാശമായിരുന്നു. മിക്കവാറും അതെ ചൊല്ലി അവകാശ തര്ക്കവും അടിപിടിയും കരച്ചിലും എല്ലാം ഉണ്ടാകും. മുറുക്കാൻ വായിലിട്ടു മോണ കൊണ്ട് ചവച്ചു കൊണ്ട് രാത്രി ഉറങ്ങുന്നത് വരെ പുരാണ കഥകൾ പറഞ്ഞു തരുമായിരുന്നു. എല്ലാ പുരാണ കഥകളും വളരെ വിശദമായി കൃത്യതയോടെ എങ്ങിനെ മനസ്സിലാക്കി വച്ചിരുന്നു എന്ന് ഇപ്പോൾ അത്ഭുതപ്പെടാറുണ്ട്. സ്കൂൾ വിദ്യാഭ്യാസം ഒന്നും കിട്ടിയിട്ടില്ലാത്ത മുത്തശ്ശി രാമായണവും ഭാഗവതവും പത്രവും എല്ലാം വായിക്കുമായിരുന്നു. അങ്ങിനെ ചെറുപ്പത്തിലേ പുരാണ കഥകളും പുരാണ കഥാപാത്രങ്ങളും എല്ലാം എനിക്ക് വളരെ പരിചിതമായിരുന്നു.
ബീഡി, സിഗരറ്റ്, പൊടി ഒക്കെ വന്നതോടെ മുറുക്കുന്നവരുടെ എണ്ണം കുറഞ്ഞു വന്നു. മുറുക്കിന്റെ അസൌകര്യങ്ങളും പുതിയ ജീവിത രീതികളുടെ സ്വാധീനവും ഒക്കെ മുറുക്കിനെപുറം തള്ളി.. വടക്കേ ഇന്ത്യയീൽ പാൻ, മസാല പാൻ ഒക്കെ കണ്ടിരുന്നു. ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു. കേരളത്തിലും ഇപ്പോഴും ഈ ശീലം നിലവിലുണ്ടെന്ന് ഞാൻ ഒരു വലിയ ഓഫീസിൽ പോയപ്പോഴാണ് മനസ്സിലായത്. അഞ്ചു നിലകളുള്ള വലിയ ഓഫീസ് കെട്ടിടം. ഓരോ സ്റ്റെയർ ലാന്റിംഗ് ലും ഉള്ള മൂലകളിൽ എല്ലാം മുറുക്കി തുപ്പി വച്ചിരിക്കുകയാണ്. ടോയിലെറ്റിലും ഇത് തന്നെ. വൃത്തി ബോധം സ്വന്തം വീട്ടില് വച്ചിട്ടാണ് നമ്മൾ ഇറങ്ങുന്നത്. നാട് നാശമായാൽ നമുക്കെന്താ. ഇപ്പോൾ സൽക്കാരങ്ങൾക്കൊന്നും മുറുക്കാനും സിഗരട്ടുമോന്നും കൊടുക്കാറില്ല.
നമ്മുടെ പൂർവികരുടെ വളരെക്കാലം നിലനിന്ന ശീലം.

No comments:

Post a Comment